തിരുവനന്തപുരം: തിരുവനന്തപുരം മുൻ മേയർ ആര്യ രാജേന്ദ്രനുമായി റോഡിൽ വാക്കുതർക്കമുണ്ടായതിനെ തുടർന്ന് കെഎസ്ആർടിസിയിലെ താത്കാലിക ജോലി നഷ്ടപ്പെട്ട ഡ്രൈവർ എച്ച്.എൽ. യദുവിന് നിയമസഭയിൽ ഡ്രൈവറായി താത്കാലിക നിയമനം.
യദുവിന് ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് ചാണ്ടി ഉമ്മൻ എംഎൽഎ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന് കത്തു നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് യദുവിന് നിയമനം നൽകിയത്.
2024 ഏപ്രിൽ 28ന് പാളയത്ത് വച്ചാണ് ആര്യയുമായി തർക്കമുണ്ടായത്. മേയറായിരുന്ന ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻദേവ് എംഎൽഎയും സഞ്ചരിച്ചിരുന്ന കാറിനെ കെഎസ്ആർടിസി ബസ് ഓവർടേക്ക് ചെയ്തതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്.
കാർ റോഡിനു കുറുകെയിട്ട് കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം വലിയ വിവാദമായിരുന്നു. കാറിനെ മറികടക്കുന്നതിനിടയിൽ ബസിന്റെ ഡ്രൈവർ സീറ്റിലുണ്ടായിരുന്ന യദു അശ്ലീല ആംഗ്യം കാണിച്ചു എന്നായിരുന്നു ആര്യയുടെ ആരോപണം.
ഇതിനെ തുടർന്ന് ആര്യ നൽകിയ പരാതിയിലാണ് യദുവിന് കെഎസ്ആർടിസിയിലെ താത്കാലിക ജോലി നഷ്ടപ്പെട്ടത്. ആര്യക്കെതിരേ ഡ്യൂട്ടി തടസപ്പെടുത്തിയെന്നും ബസ് തടഞ്ഞ് യാത്രക്കാരെ വഴിയിൽ ഇറക്കിവിട്ടുവെന്നും കാണിച്ച് യദുവും പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പോലീസ് കേസെടുത്തില്ല.
പിന്നീട് സംഭവം വിവാദമായതോടെയാണ് കേസെടുക്കാൻ പോലീസ് തയാറായത്.